ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര സർക്കാർ ലോക്സഭയിൽ 2026-ലെ പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ അവതരിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ശിക്ഷകൾ കർശനമാക്കുന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. അന്യായ മാർഗങ്ങൾ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷം മുതൽ പരമാവധി 10 വർഷം വരെ തടവും ₹50 ലക്ഷം വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. സേവനദാതാക്കൾക്ക് ₹5 കോടി വരെ പിഴയും എട്ട് വർഷത്തേക്ക് പൊതുപരീക്ഷാ ജോലികളിൽ നിന്ന് വിലക്കും നേരിടേണ്ടിവരും.സംഘടിത പരീക്ഷാ തട്ടിപ്പുകൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവും ₹10 കോടി പിഴയും ബിൽ നിർദേശിക്കുന്നു. കൂടാതെ, കേന്ദ്ര സർക്കാർ കേസ് കൈമാറുന്ന തീയതി മുതൽ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന സമയപരിധിയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ സംവിധാനത്തിലെ വിശ്വാസ്യതയും വിദ്യാർത്ഥികളുടെ താൽപര്യവും സംരക്ഷിക്കാനുള്ള നടപടിയെന്ന നിലയിലാണ് സർക്കാർ ഭേദഗതിയെ അവതരിപ്പിച്ചത്.



