പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലാൻഡ് സന്ദർശനത്തിന് മുന്നോടിയായി, ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) വലിയ പ്രതീക്ഷ പ്രകടിപ്പിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. കരാർ നിലവിൽ വന്നാൽ ഇന്ത്യയിലേക്കുള്ള ന്യൂസിലാൻഡിന്റെ കയറ്റുമതിയിൽ 57 ശതമാനവും ആദ്യ ദിവസം മുതൽ തന്നെ പൂർണമായും നികുതിരഹിതമാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.”ഇന്ത്യയുമായുള്ള വ്യാപാര കരാർ ന്യൂസിലാൻഡിലെ ബിസിനസുകൾക്ക് വലിയ വളർച്ചാ അവസരങ്ങൾ തുറക്കും. ഞങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ 57 ശതമാനത്തിനും കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യ ദിവസം മുതൽ നികുതി ഉണ്ടാകില്ല,” എന്ന് ലക്സൺ വ്യക്തമാക്കി.പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സന്റെ ക്ഷണപ്രകാരം ജൂലൈ 10, 11 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം നടത്തും. ഏകദേശം നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് ഔദ്യോഗികമായി സന്ദർശിക്കുന്നത്.ഓക്‌ലൻഡിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാങ്കേതികവിദ്യ, സുപ്രധാന ധാതുക്കൾ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതാകും പ്രധാന അജണ്ട. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര ബന്ധം ഇരുനേതാക്കളും അവലോകനം ചെയ്യും.സന്ദർശനത്തിനിടെ മോദി പ്രമുഖ വ്യവസായ പ്രമുഖരെയും കായികതാരങ്ങളെയും കാണുകയും ന്യൂസിലാൻഡിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.ജൂലൈ 6ന് ഇന്തോനേഷ്യയിൽ ആരംഭിച്ച പ്രധാനമന്ത്രി മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടമാണ് ന്യൂസിലാൻഡ് സന്ദർശനം. ഇന്തോനേഷ്യയ്ക്കും ഓസ്ട്രേലിയയ്ക്കും ശേഷമാണ് അദ്ദേഹം ന്യൂസിലാൻഡിലെത്തുന്നത്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തിനും ഈ സന്ദർശനം കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



