ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടക ഐ.ടി. മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാരിസ് നാലപ്പാടിനും ബെംഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചു. എ. തേജസ് നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി ഇരുവർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിട്ടത്. ജൂലൈ 21-ന് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജിയിൽ പ്രതിചേർത്തിരുന്ന മന്ത്രി ദിനേശ് ഗുണ്ടുറാവുവിനെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കോടതി നടപടികളിൽ നിന്ന് ഒഴിവാക്കി.സംഭവം കർണാടകയിലെ കോൺഗ്രസ് സർക്കാരിനും ആർ.എസ്.എസിനും ഇടയിലെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കൂടുതൽ ചൂടേകിയിരിക്കുകയാണ്. ഖാർഗെയുടെ പരാമർശം ദേശീയവാദ സംഘടനയെ അപമാനിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോൾ, മന്ത്രിക്ക് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് ജൂലൈ 21-ന് വീണ്ടും കോടതി പരിഗണിക്കും.



