ബെംഗളൂരുവിൽ ട്രക്കിംഗിനിടെ വഴിതെറ്റി മൂന്ന് ദിവസം കാടിനുള്ളിൽ കുടുങ്ങിയ ശരണ്യ അതിജീവിച്ചത് അത്യന്തം ദുഷ്കരമായ സാഹചര്യങ്ങളിലൂടെയായിരുന്നു. മലകയറുന്നതിനിടെ ഉണ്ടായ ചെറിയൊരു പിഴവാണ് വഴിതെറ്റാൻ കാരണമായതെന്ന് അവർ പറയുന്നു. കൂട്ടത്തിൽ ഉണ്ടായിരുന്നവരെ കാണാതായപ്പോൾ അവരെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, നെറ്റ്വർക്ക് പോലും ലഭിക്കാത്ത കൊടുംവനത്തിൽ അവർ ഒറ്റപ്പെട്ടു. കൈവശം ഒരു കുപ്പി വെള്ളം മാത്രമുണ്ടായിരുന്ന അവൾ ആദ്യ ദിവസം വൈകുന്നേരം വരെ വഴി തേടി നടന്നു. സുഹൃത്ത് യദുവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിന്റെ ചാർജ് തീർന്നതോടെ അതും സാധ്യമായില്ല.രണ്ടാം ദിവസം ഒരു അരുവിക്കരികിലെ വലിയ പാറക്കെട്ടിനരികിൽ കാത്തിരിക്കുകയായിരുന്നു. രക്ഷാപ്രവർത്തകർ ഡ്രോൺ ഉപയോഗിച്ച് തിരയുകയാണെങ്കിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്. മൂന്നാം ദിവസം രാവിലെ വീണ്ടും മലകയറാൻ ശ്രമിച്ചെങ്കിലും കനത്ത മഴ തടസ്സമായി. മണിക്കൂറുകളോളം പെയ്ത മഴയിൽ വസ്തുക്കൾ മുഴുവൻ നനഞ്ഞതോടെ കനത്ത തണുപ്പിൽ രാത്രി ഉറങ്ങാനുപോലും കഴിയാതെ അവൾ ബുദ്ധിമുട്ടി. നാലാം ദിവസം കാലാവസ്ഥ മെച്ചപ്പെടാതിരുന്നിട്ടും കൂടുതൽ കാത്തിരിക്കാനാവില്ലെന്ന് മനസ്സിലാക്കി വീണ്ടും മുന്നോട്ട് പോകാൻ അവൾ തീരുമാനിച്ചു.ആനകൾ സഞ്ചരിക്കുന്ന കാടായിരുന്നിട്ടും പേടിയില്ലാതെ മനോധൈര്യത്തോടെ അവൾ മുന്നോട്ട് നീങ്ങി. ചെറിയ ട്രക്കിംഗായതിനാൽ വഴികാട്ടി അടയാളങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. വെള്ളം, ക്യാമറ, ഫോൺ എന്നിവ മാത്രമായിരുന്നു കൈവശം. ഒടുവിൽ തളരാത്ത മനശക്തിയും നിശ്ചയദാർഢ്യവും കൊണ്ടാണ് ശരണ്യ സുരക്ഷിതമായി തിരിച്ചെത്തിയത്.



