സ്ത്രീകളെ വശീകരിച്ച് കല്യാണം കഴിച്ച് പിന്നാലെ കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണരാമൻ ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി. ഭർത്താവിൽ നിന്നും അകന്നു കഴിയുന്നവരെയും വിധവകളെയും വശീകരിച്ച് അവരുടെ കൂടെ താമസിക്കുന്നതാണ് ഇയാളുടെ പതിവ് . തുടർന്ന് പ്രദേശത്തെ ആളൊഴിഞ്ഞ വീടുകൾ മനസ്സിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയുടെ ഏഴു പവൻ മാല മോഷ്ടിച്ച കേസിൽ ഇയാൾ ഒളിവിലായിരുന്നു. മലബാറിൽ നീലേശ്വരത്ത് മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ചു വരികയായിരുന്ന ഇയാൾ അവിടെ നിന്നും തന്ത്രപൂർവ്വം മാറി ആറ്റിങ്ങലിൽ എത്തി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ ബാബു എന്ന പേരിൽ താമസിച്ച് അടുത്ത സ്ത്രീയെ തേടുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് എച്ച് ഒ അജയൻ ജെ യുടെ നിർദ്ദേശപ്രകാരം എസ് ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



