വിൽപ്പനനടത്തിയ മൽസ്യത്തിൻ്റെ വിലയെ ചൊല്ലി തർക്കം: മൊത്തവിതരണക്കാരൻ മത്സ്യത്തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചവശനാക്കി.വർക്കല നടയറ കുന്നിൽ പുത്തൻവീട്ടിൽ54 വയസുള്ള കബീർ വാരിയെല്ലുകൾക്ക് പൊട്ടലുകൾ സംഭവിച്ചും, കാലിനും , മുഖത്തിനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. വള്ളക്കടവ് സ്വദേശിയായ ഷാജിയാണ് മത്സ്യതൊഴിലാളിയെ മർദ്ദിച്ചതായി പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാർച്ച് അഞ്ചിന് വൈകുന്നേരം 6.30 ഓടെ വള്ളക്കടവിലുള്ള പ്രതിയുടെ വീട്ടിനു മുൻവശത്ത് വച്ചായിരുന്നു സംഭവം.ആറുമാസകാലത്തോളം പ്രതി ചില്ലറ വിൽപ്പനയ്ക്കായി കബീറിന് മത്സ്യം നൽകാറുണ്ടായിരുന്നു. വില്പനയ്ക്ക് ശേഷമാണ് പണം നൽകാറുള്ളത്. സംഭവദിവസം പ്രതി കബീറിനെ വള്ളക്കടവ് ഭാഗത്തേക്ക് വരാനും മത്സ്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. അതുപ്രകാരമാണ് കബീർ വള്ളക്കടവിൽ പ്രതിയുടെ വീടിന് സമീപം എത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.നൽകിയ മത്സ്യം വിറ്റതിന്റെ ബാക്കി പൈസ പ്രതി കബീറിനോട് ചോദിച്ചായിരുന്നു തർക്കമുടലെടുത്തത്. വാക്കേറ്റത്തിനെ തുടർന്ന് പ്രതി വീടിന് സമീപത്തു നിന്നുമെടുത്ത ഇരുമ്പ് കമ്പി ഉപയോഗിച്ച് കബീറിന്റെ വലത് കാലിൽ തുടരെത്തുടരെ അടിക്കുകയും, ഇടതുവാരിയെല്ലിന്റെ ഭാഗത്ത് കമ്പി ഉപയോഗിച്ചുള്ള അടിയിൽ വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് താഴെ വീണ കബീറിന്റെ നെഞ്ചിലും മുഖത്തും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ പറയുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കബീർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. നിലവിൽ കബീർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വാരിയെല്ലുകൾക്ക് പൊട്ടൽ ഉള്ളതിനാൽ മൂന്നുമാസത്തോളം വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതായി കബീറിന്റെ ഭാര്യ പറഞ്ഞു. കമ്പി ഉപയോഗിച്ചുള്ള അടിയിൽ കബീറിന്റെ വലതുകാലിൽ സംഭവിച്ച മുറിവിന് ഒൻപത് തുന്നിക്കെട്ടുകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.കഴിഞ്ഞദിവസം പോലീസ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തി കബീറിന്റെ മൊഴി രേഖപ്പെടുത്തുകയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രതിയെ ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.



