ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിർമ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ.
കോഴിക്കോട് ജില്ലയിൽ തുരങ്കം തുടങ്ങുന്ന മറിപ്പുഴയിലാണ് ആദ്യ പാറ തുരക്കൽ (ബ്ലാസ്റ്റ്) നടന്നത്. പദ്ധതിക്കായുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചിരുന്നു.നേരത്തെ, തുരങ്കപാതക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. തുരങ്കപാത നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാറിന് അനുമതിയും നൽകി.



