ന്യൂഡൽഹി: ഗവേഷണ, വികസന, നവീകരണ (RDI) പദ്ധതിയുടെ ഭാഗമായി കമ്പനികൾക്ക് ധനസഹായം അനുവദിക്കുന്നതിൽ താൽപ്പര്യ വൈരുദ്ധ്യമുണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ടെക്നോളജി ഡെവലപ്മെന്റ് ബോർഡ് (TDB) പിന്തുടരുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും കർശനമായ താൽപ്പര്യ വൈരുദ്ധ്യ നയം പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.ഒരു അംഗത്തിന് താൽപ്പര്യ വൈരുദ്ധ്യം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളിലും തീരുമാനമെടുക്കൽ നടപടികളിലും നിന്ന് ആ അംഗം പൂർണമായും വിട്ടുനിൽക്കണമെന്ന് നയം നിർബന്ധമാക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. ആർഡിഐ ഫണ്ടിന്റെ കീഴിലെ എല്ലാ ഫണ്ടിംഗ് തീരുമാനങ്ങളും നിശ്ചിത മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സുതാര്യമായും മെറിറ്റ് അടിസ്ഥാനത്തിലുമാണ് എടുത്തതെന്നും അറിയിച്ചു.ടിഡിബിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സ്വതന്ത്ര ബാഹ്യ വിലയിരുത്തലുകളും പിന്തുണ നൽകുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിൽ അംഗീകരിച്ച 22 പദ്ധതികളിൽ 15 എണ്ണം വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതികൾ സ്വതന്ത്രമായി തെരഞ്ഞെടുത്തതായും, പിന്നീട് ഫ്രാൻസിലെ നൈസിൽ നടന്ന ഭാരത് ഇന്നൊവേറ്റ് പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതായും വ്യക്തമാക്കി.ഇന്ത്യയുടെ ഗവേഷണ-നവീകരണ രംഗത്ത് സുതാര്യത, സമഗ്രത, മെറിറ്റോക്രസി എന്നിവയുടെ ഉയർന്ന നിലവാരം നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



