റിയാദ്: സൗദിയിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. പൊതു,സ്വകാര്യ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് പുതിയം നയം നടപ്പാക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകം ഉയർത്തിപ്പിടിക്കുന്നതിന്റെയും നാഷനൽ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമാണ് ഈ തീരുമാനം. ഖുത്ര അല്ലെങ്കിൽ ഷെമാഗിനൊപ്പം പരമ്പരാഗത തോബ് വസ്ത്രമാണ് കുട്ടികൾ ധരിക്കേണ്ടത്. സൗദി ഇതര വിദ്യാർത്ഥികൾ തോബ് വസ്ത്രം മാത്രം ധരിച്ചാൽ മതി. വിദേശ സ്കൂളുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് നയം ബാധകമല്ല.സൗദി അറേബ്യയുടെ സാംസ്കാരിക പാരമ്പര്യവും യുവ തലമുറയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം നടപ്പാക്കുന്നത്. വിഷൻ 2030ന്റെ ഭാഗമായി യുവ ജനതയെ രാജ്യത്തിന്റെ പുരോഗതിക്കും നേതൃത്വത്തിനുമായി പാകപ്പെടുത്തേണ്ടെത് അനിവാര്യമാണെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമം നടപ്പാക്കുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിദ്യാഭ്യാസ പരിപാടികളും ബോധവത്കരണ കാമ്പയിനുകളും മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.



