നീറ്റ്ചോദ്യപേപ്പർ ചോർച്ചക്കെതിരെ ജൂലൈ 20-ന് നടന്ന “സൻസദ് ചലോ” പ്രതിഷേധത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2008-ലെ എൻഐഎ നിയമത്തിലെ സെക്ഷൻ 6 പ്രകാരം, ഒരു കേസ് എൻഐഎയ്ക്ക് കൈമാറണമോ എന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനമാണെന്നും, ആ അധികാരം കോടതിക്ക് ഏറ്റെടുക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരന് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും, നിയമപ്രകാരമുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.അഖില ഭാരത ഹിന്ദു മഹാസഭയുടെ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹർജിയിൽ, വിദേശ ധനസഹായത്തോടെയും രാഷ്ട്രീയ പിന്തുണയോടെയും പ്രതിഷേധം നടന്നുവെന്നും എൻഐഎയോ മറ്റൊരു പ്രത്യേക ഏജൻസിയോ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എഫ്‌ഐആറും പ്രാഥമിക അന്വേഷണവും പൂർത്തിയായ ശേഷം മാത്രമേ എൻഐഎ അന്വേഷണം സംബന്ധിച്ച് കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിക്കുകയും ചെയ്തു.



