തലച്ചോറിലെ ചിന്തകളെ ശസ്ത്രക്രിയയോ ഇംപ്ലാന്റുകളോ ഇല്ലാതെ തന്നെ അക്ഷരങ്ങളാക്കി മാറ്റാൻ കഴിയുന്ന ‘ബ്രെയിൻ2ക്വർട്ടി വി2’ (Brain2Qwerty v2) എന്ന പുതിയ എഐ സാങ്കേതികവിദ്യ മെറ്റ അവതരിപ്പിച്ചു. തലച്ചോറിൽനിന്നുള്ള സിഗ്നലുകൾ ശസ്ത്രക്രിയ കൂടാതെ സ്വീകരിച്ച് തത്സമയം വാക്യങ്ങൾ ഡീകോഡ് ചെയ്യാൻ കഴിയുന്ന ഈ സംവിധാനം ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് രംഗത്തെ സുപ്രധാന മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. 2025-ൽ പുറത്തിറങ്ങിയ ആദ്യ പതിപ്പായ Brain2Qwerty v1-ന്റെ മെച്ചപ്പെടുത്തിയ രൂപമായ ഈ സാങ്കേതികവിദ്യ, മുമ്പ് ഇംപ്ലാന്റുകൾ ഉപയോഗിച്ചാൽ മാത്രമേ ലഭ്യമായിരുന്ന കൃത്യത കൈവരിക്കുന്നുവെന്നാണ് മെറ്റയുടെ അവകാശവാദം. സംസാരശേഷി നഷ്ടപ്പെട്ടവർക്കും തലച്ചോറിന് ക്ഷതമേറ്റവർക്കും ഉൾപ്പെടെ നിരവധി രോഗികൾക്ക് ആശയവിനിമയം എളുപ്പമാക്കാൻ ഈ കണ്ടെത്തൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
മെറ്റ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതിനൊപ്പം Brain2Qwerty v1, v2-ന്റെ ഗവേഷണ വിവരങ്ങൾ, കോഡുകൾ, ഡാറ്റാസെറ്റുകൾ എന്നിവയും ഓപ്പൺ സോഴ്സായി പൊതുസമൂഹത്തിന് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി അഞ്ച് ദശലക്ഷം ഡോളറിന്റെ ഫണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ലോകമെമ്പാടുമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ഈ മേഖലയിലെ പഠനങ്ങളും നവീകരണങ്ങളും കൂടുതൽ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.അതേസമയം, ന്യൂറാലിങ്ക് ഗവേഷണ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്ന നയമാണ് പിന്തുടരുന്നത്. കൂടാതെ, ന്യൂറാലിങ്കിന്റെ സാങ്കേതികവിദ്യയ്ക്ക് ശസ്ത്രക്രിയയും ചെലവേറിയ റോബോട്ടിക് സംവിധാനങ്ങളും ആവശ്യമാണ്. മറുവശത്ത്, മെറ്റയുടെ സാങ്കേതികവിദ്യ ഭാവിയിൽ കൂടുതൽ വികസിച്ചാൽ സാധാരണക്കാർക്ക് ധരിക്കാവുന്ന ഹെഡ്സെറ്റുകൾ പോലുള്ള വെയറബിൾ ഉപകരണങ്ങളിലൂടെ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. ഇതിലൂടെ കൂടുതൽ ആളുകളിലേക്ക് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് സാങ്കേതികവിദ്യ എത്താൻ സാധ്യതയുണ്ട്.



