ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും വിലക്കരുതെന്ന് സുപ്രീം കോടതി ജഡ്ജിയായ ബി.വി. നാഗരത്ന വ്യക്തമാക്കി. എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ സത്തയെന്നും, ആരുടെയും പ്രവേശനം തടയരുതെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് ശബരിമല ക്ഷേത്രം സംബന്ധിച്ചുള്ള പരാമർശമല്ലെന്നും അവർ വ്യക്തമാക്കി.ശബരിമല യുവതി പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കുന്നതിനിടെയാണ് ഈ പരാമർശം. ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കേണ്ടതെന്ന് ആ സമുദായം തന്നെ തീരുമാനിക്കണമെന്ന് സീനിയർ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. എൻഎസ്എസ് ഉൾപ്പെടെ വിവിധ സംഘടനകൾക്ക് വേണ്ടിയാണ് അദ്ദേഹം ഹാജരായത്.അതേസമയം, ക്ഷേത്രങ്ങളിൽ പോകുന്നവർ അവിടത്തെ ആചാരങ്ങൾ പാലിക്കേണ്ട ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഗുരുവായൂർ ക്ഷേത്രം പോലുള്ള സ്ഥലങ്ങളിൽ നിലവിലുള്ള വസ്ത്രാചാരങ്ങൾ പാലിക്കണം; അതിൽ മാറ്റം ആവശ്യപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിഖ് ഗുരുദ്വാരകളിലെ ആചാരങ്ങളും ഉദാഹരണമായി ചൂണ്ടിക്കാട്ടി.ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും വിവിധ സംഘടനകളുടെയും വാദം പൂർത്തിയായിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ തന്ത്രി കണ്ഠരര് രാജീവരുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വാദം കോടതി പരിഗണിക്കും.



