ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള നടപടികളും പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ നിർദ്ദേശിക്കുന്നുണ്ട്. 75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആർക്കെങ്കിലും ഇളവ് നൽകണോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കി.മധുരയിൽവച്ച് ചേരുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയമാണ് ദില്ലിയിൽ പുറത്തിറക്കിയത്. പാർട്ടിയുടെ ജനകീയ അടിത്തറയും സ്വാധീനയും വളരുന്നില്ലെന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഇതിനായി അടിസ്ഥാനവർഗത്തിനിടയിൽ അടിത്തറ ശക്തമാക്കണം. ഇതിനായുള്ള പ്രവർത്തനങ്ങൾ പാർട്ടി ഏറ്റെടുക്കണമെന്നും പ്രമേയത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി നേരിടുന്നതിൽ പാർട്ടിക്ക് കേരളത്തിൽ വീഴ്ച്ച സംഭവിച്ചു. ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായി. ബി ജെ പിക്കെതിരെ പ്രാദേശിക പാർട്ടികളുമായി സഹകരിക്കും. ഹിന്ദുത്വ വർഗീയ അജണ്ടയ്ക്കെതിരെ പോരാട്ടം ശക്തമാക്കും



