ഇന്ത്യ 6G സാങ്കേതിക വിദ്യയിലേക്ക് ചുവടു വെക്കുകയാണെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള 5G റോൾ ഔട്ടിന് ശേഷം നെക്സ്റ്റ് ജനറേഷൻ 6G സാങ്കേതിക വിദ്യ വികസിപ്പിക്കാനാണ് ഒരുങ്ങുന്നത്. ലോകത്താകെയുള്ള പേറ്റന്റുകളിൽ 10% നേടാനാണ് ഇന്ത്യ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസ് നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വകാര്യ മേഖലയിലെ പ്രഫഷണൽസ്, ഗവേഷകർ, ഐ.ഐ.ടികൾഎന്നിവ അടങ്ങുന്ന ‘ഭാരത് 6G അലയൻസ്’, ഒരു പേപ്പർ തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ 6G സങ്കേതത്തിന്റെ പ്രധാന തത്ത്വങ്ങൾ ഈ ഡോക്യുമെന്റിൽ അധിഷ്ഠിതമായിരിക്കും. എല്ലാവർക്കും കണക്ടിവിറ്റി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ആഗോള തലത്തിലെ 6G പേറ്റന്റുകളിൽ 10% ഇന്ത്യ ലക്ഷ്യമിടുന്നു. 6G പേറ്റന്റുകളുമായി ബന്ധപ്പെട്ട് ലോകത്തിലെ 6 മുൻനിര രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്.ഭാരതത്തിൽ 6G ടെസ്റ്റിങ്ങുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 111 റിസർച്ച് പ്രൊജക്ടുകൾക്ക് അനുമതി നൽകിക്കഴിഞ്ഞു. ഇതിനായി 300 കോടി രൂപയാണ് മാറ്റി വെച്ചത്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയിൽ രൂപപ്പെടുത്തിയ ഡിജിറ്റൽ ഹൈവെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവനയാണ് നൽകിയത്.രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ഡിജിറ്റലൈസേഷന്റെ ഭാഗമാക്കി മാറ്റാനും സാധിച്ചു. ഡിജിറ്റൽ രംഗം ഇന്ത്യയിൽ അത്യന്താധുനികമായി നില നിൽക്കുന്നു. ഡിജിറ്റൽ ഹൈവേയിലൂടെ ഇന്ത്യയ്ക്ക് മുമ്പിൽ അവസരങ്ങൾ തുറന്നു വരികയും,എല്ലാവരെയും ഉൾക്കൊള്ളുന്ന സമത്വം ഉണ്ടാവുകയും ചെയ്തു.സാമ്പത്തിക വികസനത്തിന്റെ കേന്ദ്രം മാത്രമായിട്ടല്ല, നവീനമായ കണ്ടുപിടിത്തങ്ങളുടെ കേദാരം കൂടിയായി ഇന്ത്യ നില കൊള്ളുന്നു. ഈ സൃഷ്ടിപരത രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗതിവേഗം നൽകുന്നു. നവീനമായ കണ്ടുപിടിത്തങ്ങൾക്ക് ഊർജ്ജമേകുന്ന നിരവധി ഫാബുകൾ ഇന്ത്യയിൽ രൂപീകരിച്ചിട്ടുണ്ട്.



