അമേരിക്കൻ ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ ഇറാനിൽ വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഏകദേശം 10,500 കോടി ഡോളർ മൂല്യമുള്ള 7.5 ട്രില്യൺ ക്യുബിക് അടി വാതകശേഖരമാണ് കണ്ടെത്തിയതെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്സെൻ പക്നെജാദ് അറിയിച്ചു. ഇതിൽ 5.7 ട്രില്യൺ ക്യുബിക് അടി വാണിജ്യാടിസ്ഥാനത്തിൽ വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഹൈഡ്രജൻ സൾഫൈഡ് പോലുള്ള മാലിന്യങ്ങൾ കുറവുള്ള ‘സ്വീറ്റ് ഗ്യാസ്’ ആയതിനാൽ സംസ്കരണച്ചെലവും കുറവായിരിക്കും. പുതിയ ശേഖരം സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ 15 വർഷത്തെ ഉൽപാദനത്തിന് തുല്യമാണെന്നും മന്ത്രി പറഞ്ഞു. അമേരിക്ക-ഇസ്രായേൽ സംഘർഷത്തിനിടെ ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും പ്രതിദിന വാതക ഉൽപാദനത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ.



