റോഡ് സുരക്ഷയ്ക്കായി ഓരോ സംസ്ഥാനങ്ങളും വിവിധ മാർഗ്ഗ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. എല്ലാം സുരക്ഷിതമായ റോഡ് യാത്രയ്ക്ക് വേണ്ടി. എന്നാല്‍, അതേ റോഡില്‍ നിയമം കാറ്റില്‍ പറത്തി അപകടകരമായ സ്റ്റണ്ട് നടത്തുന്നതിലാണ് പല യുവാക്കൾക്കും താത്പര്യം. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വീണ്ടു വീണ്ടും ഇത്തരം കാര്യങ്ങൾ ആവര്‍ത്തിക്കപ്പെടുന്നു. ഏറ്റവും ഒടുവിലായി ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിന് സമീപത്തെ ഔട്ടർ റിംഗ് റോഡില്‍ രണ്ട് വിദ്യാര്‍ത്ഥികൾ നടത്തിയ ലക്ഷ്വറി കാര്‍ സ്റ്റണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് കാറുകൾ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സൂര്യ റെഡ്ഡി എന്ന പത്രപ്രവര്‍ത്തകനാണ് വിദ്യാര്‍ത്ഥികളുടെ കാര്‍ സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ ആറ് വരി പാതയുടെ ഒത്ത നടുക്ക് രണ്ട് ലക്ഷ്വറി കാറുകൾ വട്ടം തിരിയുന്നത് കാണാം. രാത്രിയിലായതിനാല്‍ റോഡില്‍ മറ്റ് വാഹനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം തൊട്ട് ചേര്‍ന്നുള്ള റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നത് കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. പിന്നാലെ പോലീസിനെ ടാഗ് ചെയ്ത് കൊണ്ട് നിരവധി പേര്‍ വീഡിയോ റീഷെയർ ചെയ്തു. ഇതോടെ നടപടിയുമായി പോലീസും രംഗത്തെത്തി.



