ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർധിച്ച ഉപയോഗം വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷിയെ ബാധിക്കുന്നുണ്ടെന്ന് പഠനം. യുകെയിൽ 17 വയസിന് മുകളിൽ പ്രായമുള്ളവരിൽ നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തൽ. എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളിൽ വിമർശനാത്മക ചിന്താശേഷി കുറയുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തൽ.സൊസൈറ്റീസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ‘എഐ ടൂൾസ് ഇൻ സൊസൈറ്റി: ഇംപാക്ട്സ് ഓൺ കൊഗ്നിറ്റീവ് ഓഫ്ലോഡിങ് ആന്റ് ദി ഫ്യൂച്ചർ ഓഫ് ക്രിട്ടിക്കൽ തിങ്കിങ്’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. എസ്ബിഎസ് സ്വിസ് ബിസിനസ് സ്കൂളിലെ മൈക്കൽ ഗെർലിച്ച് ആണ്.വ്യക്തികൾ അവരുടെ കാര്യങ്ങൾ ഓർത്തെടുക്കുന്നതും പ്രശ്നപരിഹാരം കണ്ടെത്തുന്നതും സ്വയം ചെയ്യുന്നതിന് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആശ്രയിക്കുന്നതിനെ ‘കൊഗ്നിറ്റീവ് ഓഫ്ലോഡിങ്’ എന്നാണ് പറയുന്നത്. വിമർശനാത്മക ചിന്തയെ വിപരീത ദിശയിലാണ് കൊഗ്നിറ്റീവ് ഓഫ്ലോഡിങ് സ്വാധീനിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളിൽ വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുറവാണ്.17 മുതൽ 25 വയസ് വരെ പ്രായമുള്ളവർ, 26 മുതൽ 45 വയസുവരെയുള്ളവർ, 46 വയസും അതിന് മുകളിലും പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പഠനത്തിന്റെ ഭാഗമായവരെ വേർതിരിച്ചത്. എഐ ടൂൾ ഉപയോഗം, കൊഗ്നിറ്റീവ് ഓഫ്ലോഡിങ് താൽപര്യം, വിമർശനാത്മക ചിന്താശേഷി എന്നിവ അളക്കുന്ന പ്രശ്നാവലിയാണ് ഇവർക്ക് നൽകിയത്. ചിലയാളുകളുമായി നേരിട്ട് അഭിമുഖം നടത്തുകയും ചെയ്തു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ വിമർശനാത്മകമായി സമീപിക്കുന്ന പഠന പരിപാടികൾ നടത്തേണ്ടത് ആവശ്യമാണെന്നും, ഈ സാങ്കേതിക വിദ്യകൾ വൈജ്ഞാനിക കഴിവുകളെ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മൈക്കൽ ഗെർലിച്ച് പറയുന്നു



