കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ പലസ്തീനികള്‍ക്ക്, ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ഒഴിവ് വന്ന നിർമ്മാണ തൊഴിലുകളിലേക്ക് ഇന്ത്യന്‍ തൊഴിലാളികള്‍ എത്തി. ഹമാസിന്‍റെ ആക്രമണത്തിന് മുമ്പ് ഇസ്രയേലിലെ നിർമ്മാണ തൊഴിലാളികളില്‍ ഭൂരിഭാഗവും പലസ്തീന്‍കാരായിരുന്നു. എന്നാല്‍ ഒക്ടോബർ ഏഴിന്‍റെ ആക്രമണം എല്ലാം മാറ്റിമറിച്ചു. ഇതിന് പിന്നാലെയാണ് പലസ്തീന്‍കാര്‍ക്ക് ഇസ്രയേലില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത്. ഈ ഒഴിവിലേക്കാണ് ഇപ്പോള്‍ ഇന്ത്യന്‍, ചൈനീസ് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും അതിവേഗം വളരുന്ന രാജ്യവുമാണ് ഇന്ത്യ. എന്നാല്‍ ജനസംഖ്യാ വളര്‍ച്ച തൊഴിലില്ലായ്മ രൂക്ഷമാക്കുന്നു. ഇത് ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി വിദേശത്ത് കടക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരു വര്‍ഷത്തിനിടെ ഈ തൊഴില്‍സേനയില്‍ വലിയ വര്‍ദ്ധനവാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യക്കാരുടെ ഇസ്രയേലിലെ ആദ്യകാല തൊഴിലുകളെല്ലാം പ്രായമായവരുടെ പരിചരണവും വജ്രവ്യാപാരവും ഐടി പ്രൊഫഷണകളുമായിട്ടായിരുന്നു. എന്നാല്‍, പുതിയ തൊഴിലുകള്‍ നിര്‍മ്മാണ തൊഴിലാളികളായിട്ടാണ്.



