ഭോപ്പാൽ: നവജാതശിശുക്കൾക്കായുള്ള ഐ.സി.യുവിലെ (എൻ.ഐ.സി.യു) ഓക്സിജൻ വിതരണ പൈപ്പ് മോഷണം പോയതിനെ തുടർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞത് 12 കുഞ്ഞുങ്ങൾ. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് നടുക്കുന്ന സംഭവമുണ്ടായത്. ആരോഗ്യപ്രവർത്തകർ തക്കസമയത്ത് ഇടപെട്ട് ഓക്സിജൻ ലഭ്യമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.ഓക്സിജൻ വിതരണത്തിനായുള്ള 15 അടിയോളം നീളമുള്ള ചെമ്പ് പൈപ്പാണ് മോഷണം പോയത്. എൻ.ഐ.സി.യുവിലേക്കുള്ള ഓക്സിജൻ വിതരണം നിലച്ചതോടെ ശ്വാസം കിട്ടാതെ നവജാതശിശുക്കൾ കരയാൻ ആരംഭിച്ചു. ഇതോടെയാണ് ഐ.സി.യുവിലേക്ക് ആരോഗ്യപ്രവർത്തകർ ഓടിയെത്തിയത്. അപായ മുന്നറിയിപ്പിനായുള്ള അലാറവും ഇതിനിടെ മുഴങ്ങിയിരുന്നു.എൻ.ഐ.സി.യുവിലേക്കുള്ള ഓക്സിജൻ വിതരണം ഉടൻ തന്നെ പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് രാജ്ഗഢ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സി.എം.എച്ച്.ഒ) ഡോ. കിരൺ വാദിയ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നതാധികാരികളെ അറിയിച്ചു. ബദൽ സംവിധാനം ഉണ്ടായിരുന്നതിനാൽ സാഹചര്യത്തെ കാര്യക്ഷമമായി നേരിടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവസമയം 20 നവജാതശിശുക്കളാണ് എൻ.ഐ.സിയുവിൽ ചികിത്സയിലുണ്ടായിരുന്നത്. ഇവരിൽ 12 കുഞ്ഞുങ്ങൾക്കാണ് ഓക്സിജൻ ആവശ്യമായിരുന്നത്.



