പത്തു വർഷത്തിനിടെ ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തിൽ കുതിപ്പ്. 2000ന് ശേഷം ഇതുവരെയുള്ള കണക്കുപ്രകാരം രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 87.63 ലക്ഷം കോടി (1,033.40 ബില്യൺ ഡോളർ) ആയി.2000 ഏപ്രിലിനും 2024 സെപ്റ്റംബറിനുമിടയിലെ നിക്ഷേപ കണക്കാണ് ഡിപ്പാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ ഇന്റേണൽ ട്രേഡ്(ഡിപിഐഐടി) പുറത്തുവിട്ടത്. ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ ജിഡിപി 2024ലെ കണക്കു പ്രകാരം 3.89 ട്രില്യൺ ഡോളർ ആണ്.യുഎസിൽ നിന്നോ യൂറോപ്പിൽനിന്നോ അല്ല, മൗറീഷ്യസിൽനിന്നാണ് വിദേശനിക്ഷേപം ഏറ്റവും കൂടുതലെത്തിയത്. 25 ശതമാനം. സിങ്കപൂരിൽനിന്ന് 24 ശതമാനവും യുഎസിൽനിന്ന് 10 ശതമാനവും നിക്ഷേപമെത്തി. നെതർലാൻഡ്സ്(ഏഴ് ശതമാനം), ജപ്പാൻ (ആറ് ശതമാനം), യുകെ(അഞ്ച് ശതമാനം), യുഎഇ(മൂന്ന് ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽനിന്നെത്തിയ നിക്ഷേപങ്ങൾ. കേയ്മാൻ ഐലൻഡ്, ജർമനി, സൈപ്രസ് എന്നിവിടങ്ങളിൽനിന്ന് രണ്ട് ശതമാനവും നിക്ഷേപമെത്തി.



