നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. സിദ്ദിഖിനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മാനസിക സമ്മർദ്ദത്തിന് സ്ത്രീകളും ചികിത്സ തേടിയതിന് തെളിവുകളുണ്ട്.
സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതിൻ്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്കോട്ട് ഹോട്ടലിലെ രേഖകൾ ഇതിന് തെളിവാണ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നു.
സിദ്ദിഖിനെതിരെ ഗുരുതര ആരോപണമാണ് യുവ നടി ആരോപിച്ചിരുന്നത്. സിദ്ദിഖിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞിരുന്നു. സിദ്ദിഖ് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും നടി വെളിപ്പെടുത്തിയിരുന്നു.



