അഹമ്മദാബാദ്: ഗുജറാത്തിലെ പ്ലാസ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂര്യനിലെ ഊർജോത്പാദന പ്രക്രിയ പുനഃസൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ഫ്യൂഷൻ ഗവേഷണത്തിൽ നിർണായക മുന്നേറ്റം. എസ്.എസ്.ടി-1 ടോകാമക്കിൽ 82.6 ജിഗാഹെർട്സ്, 400 കിലോവാട്ട് ശേഷിയുള്ള പുതിയ ഗൈറോട്രോൺ സ്ഥാപിച്ചു. അതിതാപനിലയിലുള്ള പ്ലാസ്മയെ ചൂടാക്കാനും സ്ഥിരതയോടെ നിലനിർത്താനും ഈ സംവിധാനം സഹായിക്കും.സൂര്യനിലെ ഊർജോത്പാദനത്തിന് സമാനമായ ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയയാണ് എസ്.എസ്.ടി-1ൽ പരീക്ഷിക്കുന്നത്. ഇന്ധനം കത്തിക്കുന്നതിന് പകരം ലഘുവായ ആറ്റോമിക കേന്ദ്രങ്ങളെ അത്യധികം ഉയർന്ന താപനിലയിലും മർദത്തിലും ഒന്നിപ്പിച്ചാണ് ഫ്യൂഷനിലൂടെ ഊർജം പുറത്തെടുക്കുന്നത്. ഇതിനായി ഡോനട്ട് ആകൃതിയിലുള്ള ടോകാമക്കിനുള്ളിൽ പ്ലാസ്മയെ ശക്തമായ കാന്തികക്ഷേത്രങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നു.ഇന്ത്യൻ ഫ്യൂഷൻ പരീക്ഷണങ്ങളിൽ 20 കോടി ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള പ്ലാസ്മ താപനില ഇതിനകം കൈവരിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും ഉയർന്ന താപനിലയിലെത്തിക്കുന്നതിനൊപ്പം പ്ലാസ്മയെ സ്ഥിരതയോടെ നിലനിർത്തുക എന്നതാണ് പ്രധാന വെല്ലുവിളി. പുതിയ ഗൈറോട്രോൺ ഇതിന് കൂടുതൽ ശേഷി നൽകും. നേരത്തെ ഉപയോഗിച്ചിരുന്ന 42 ജിഗാഹെർട്സ് സംവിധാനത്തേക്കാൾ വലിയ മുന്നേറ്റമാണിത്.ഫ്യൂഷൻ ശുദ്ധമായ ഊർജത്തിന്റെ ഭാവി സ്രോതസായി കണക്കാക്കപ്പെടുന്നു. എന്നാൽ പുതിയ ഗൈറോട്രോൺ സ്ഥാപിച്ചതോടെ എസ്.എസ്.ടി-1 ഉടൻ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂഷൻ പവർ പ്ലാന്റായി മാറില്ല. ഇന്ത്യയുടെ ‘കൃത്രിമ സൂര്യൻ’ ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. സ്ഥിരതയുള്ള അതിതാപനിലയുള്ള പ്ലാസ്മയെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള പഠനശേഷി വർധിപ്പിക്കുന്നതാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന നേട്ടം.



