പാകിസ്ഥാനിലെ കറാച്ചിയിലെ ലിയാരി മേഖലയിലുണ്ടായ ലക്ഷ്യമിട്ട ഡ്രൈവ്-ബൈ ആക്രമണത്തിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരൻ സുബൈർ ബലോച്ചിന് ഗുരുതരമായി പരിക്കേറ്റു. സിംഗു ലെയ്നിലെ വീട്ടിന് പുറത്ത് ഇരിക്കുകയായിരുന്ന സുബൈറിന് നേരെ മോട്ടോർസൈക്കിളിലെത്തിയ മുഖംമൂടി ധരിച്ച രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറിലും പരിക്കേറ്റ സുബൈറിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കറാച്ചി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സമീപത്തുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.സംഭവത്തിൽ വ്യക്തിവൈരാഗ്യമോ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പഴയ സംഘർഷങ്ങളുടെ തുടർച്ചയോ ആണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സമീപത്തെ ഒരു കടയുടമ തിരിച്ചുവെടിവെച്ചതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബൈർ ബലോച്ച് കഴിഞ്ഞ വർഷമാണ് ജയിൽ മോചിതനായത്. അദ്ദേഹത്തിന്റെ സഹോദരൻ ഉസൈർ ബലോച്ച് ചാരവൃത്തി ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ തടവിലാണ്. ഒരുകാലത്ത് സംഘടിത കുറ്റകൃത്യങ്ങളുടെയും ഗുണ്ടാസംഘ യുദ്ധങ്ങളുടെയും കേന്ദ്രമായി അറിയപ്പെട്ടിരുന്ന ലിയാരിയിലെ പഴയ വൈരങ്ങൾ വീണ്ടും തലപൊക്കുകയാണോയെന്ന ആശങ്കയും ഈ ആക്രമണത്തിന് പിന്നാലെ ഉയരുന്നുണ്ട്.



