ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ലായി തദ്ദേശീയ ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (LRLACM) വിജയകരമായി പരീക്ഷിച്ചു. അമേരിക്കയുടെ പ്രശസ്തമായ ടോമഹോക്ക് മിസൈലിന് സമാനമായ ശേഷിയുള്ള ഈ മിസൈൽ പൂർണമായും സ്വദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. മുൻപ് പരീക്ഷണ പരാജയങ്ങൾ നേരിട്ട നിർഭയ് പദ്ധതിയുടെ അനുഭവങ്ങൾ ഉൾക്കൊണ്ട് വികസിപ്പിച്ച പുതിയ സംവിധാനമാണിത്. ഭൂനിരപ്പിനോട് ചേർന്ന് താഴ്ന്ന ഉയരത്തിൽ സഞ്ചരിക്കുന്നതിനാൽ ശത്രുരാജ്യങ്ങളുടെ റഡാറുകൾക്കും വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും ഇത് കണ്ടെത്തുക പ്രയാസകരമാണ്.1,000 മുതൽ 1,500 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ളതായി കരുതുന്ന LRLACM അതിർത്തി മേഖലകളിൽ വിന്യസിച്ചാൽ പാകിസ്താനിലെ പ്രധാന നഗരങ്ങളും സൈനിക കേന്ദ്രങ്ങളും, ചൈനയുടെ അതിർത്തി പ്രദേശങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും പ്രഹരപരിധിയിൽ വരും. കരയിലും യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലും നിന്ന് വിക്ഷേപിക്കാവുന്ന ഈ മിസൈൽ ഇന്ത്യയുടെ ദീർഘദൂര ആക്രമണ ശേഷിക്ക് വലിയ കരുത്താകും.ഇതിനൊപ്പം ബ്രഹ്മോസ് മിസൈൽ പദ്ധതിയും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലെ സൂപ്പർസോണിക് പതിപ്പുകൾക്ക് പുറമേ ചെറുവലുപ്പത്തിലുള്ള മിസൈലുകളും അതിവേഗ ഹൈപ്പർസോണിക് സാങ്കേതികവിദ്യയും വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റഷ്യൻ പങ്കാളികൾ അറിയിച്ചു. ശബ്ദവേഗത്തിന്റെ അഞ്ചിരട്ടിയിലേറെ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈലുകൾ ഭാവിയിലെ യുദ്ധരംഗത്ത് നിർണായക ആയുധങ്ങളായാണ് കണക്കാക്കപ്പെടുന്നത്.ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങളിൽ ബ്രഹ്മോസിന്റെ കൃത്യത ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ LRLACMയും ഭാവിയിലെ ഹൈപ്പർസോണിക് ബ്രഹ്മോസും യാഥാർഥ്യമാകുന്നതോടെ, ദീർഘദൂര കൃത്യപ്രഹര ശേഷിയിൽ ഇന്ത്യ ലോകത്തെ മുൻനിര സൈനിക ശക്തികളോടൊപ്പം കൂടുതൽ ശക്തമായി നിലയുറപ്പിക്കുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.



