കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് സംസ്ഥാനത്തെമ്പാട് നിന്നും പങ്കെടുക്കുന്നത്. രാവിലെ മുതിർന്ന അംഗം എകെ ബാലൻ പതാക ഉയർത്തിയതോടെയാണ് പരിപാടികൾ തുടങ്ങിയത്. ഇനി പാർട്ടി പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമ്മേളനത്തിൽ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും.സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപം ഉൾപ്പെടെ ആകർഷിക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ളതാണ് നയരേഖ. പ്രായപരിധി കർശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ, പി.കെ. ശ്രീമതി എന്നിവർ ഒഴിവാകും. പി.ശശി അടക്കമുള്ളവരെ പുതുതായി ഉൾപ്പെടുത്താനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും.സിപിഎമ്മിൻ്റെ ഈ സംസ്ഥാന സമ്മേളനം കേരളത്തിന്റെ മാറ്റത്തിന് നാന്ദി കുറിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സ്വകാര്യ നിക്ഷേപങ്ങൾക്കായി കേരളം തുറന്ന് വെക്കും.അതോടൊപ്പം നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന രേഖയിൽ വൻകിട നിക്ഷേപം വൻ തോതിൽ ആകർഷിക്കാൻ നിർദ്ദേശമുണ്ടെന്നാണ് സൂചന. ഐ ടി, ടൂറിസം തുടങ്ങി ശാക്തിക മേഖലകൾക്കാണ് ഊന്നൽ. ആഗോള നിക്ഷേപ ഭീമന്മാരെ ഉൾപ്പെടെ കേരളത്തിൽ എത്തിക്കാൻ രേഖയിൽ നിർദേശങ്ങളുണ്ട്. ഇതിനായി നിയമ, ചട്ട പരിഷ്കാരങ്ങൾ നടത്തും. റോഡ്, റെയിൽ വികസനം, മറ്റ് അനുബന്ധ വികസനങ്ങൾ എന്നിവയുടെ വേഗം കൂട്ടുന്നതിനെ കുറിച്ചും രേഖയിൽ പരാമർശമുണ്ടാകും.തൊഴിൽ സൃഷ്ടിക്കലാണ് നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖയിലെ പ്രധാന ഫോക്കസ്. യുവാക്കൾ വിദേശത്ത് പോകുന്ന പ്രവണത തടയും. സമാന സാഹചര്യം കേരളത്തിൽ സൃഷ്ടിക്കാനുള്ള നടപടിയെടുക്കും. സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും രേഖയിലുണ്ടാകും. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മാതൃക പിന്തുടരും. വയോജന, ഭിന്നശേഷി സൗഹൃദ പദ്ധതികൾക്കും രേഖയിൽ ഊന്നൽ നൽകിയിട്ടുണ്ടെന്നാണ് സൂചന.അതേസമയം സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും ഇടതു മുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മൂന്നാം എൽഡിഎഫ് ഭരണം ഉറപ്പാണ്. പിണറായി വിജയൻ തന്നെ സിപിഎമ്മിനെ അടുത്ത തെരഞ്ഞെടുപ്പിലും നയിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



