ലഖ്നൊ: ബംഗ്ലാദേശിൽ നിന്നുള്ള 331 ഹിന്ദു കുടുംബങ്ങളെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ വിവിധ ഗ്രാമങ്ങളിൽ പുനരധിവസിപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ധൗരഹര, മുഹമ്മദി, ഗോല എന്നീ തഹസിലുകളിലായി കുടുംബങ്ങൾക്ക് ഭൂമിയും വീടുകളും അനുവദിച്ചു. സുജൻപൂർ ഗ്രാമത്തിൽ 97 കുടുംബങ്ങൾ, മോഹൻപൂർ ഗ്രാന്റിൽ 41, മിയാൻപൂരിൽ 156, ഗോല ഗ്രാന്റ് നമ്പർ 3-ൽ 37 കുടുംബങ്ങൾ എന്നിങ്ങനെയാണ് പുനരധിവസം പൂർത്തിയായത്.കുടുംബങ്ങൾക്ക് കൃഷിഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ചിലർക്കു ഏഴ് ഏക്കർ വരെ ഭൂമി ലഭിച്ചതായും, കാർഷിക പ്രവർത്തനങ്ങളിലൂടെ ഇവർ പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ സജീവ പങ്കാളികളായെന്നും അധികൃതർ വ്യക്തമാക്കി.ക്ഷേമപദ്ധതികളുടെ ഭാഗമായി പ്രധാൻമന്ത്രി ആവാസ് യോജന, കിസാൻ സമ്മാൻ നിധി, ഉജ്ജ്വല പദ്ധതി, പെൻഷൻ, കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ റേഷൻ വിതരണം, വാക്സിനേഷൻ, എംജിഎൻആർഇജിഎ തൊഴിലവസരം, വിദ്യാഭ്യാസം, റോഡ് സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.



