ഒരു തെളിവും അവശേഷിപ്പിക്കാതെ മണ്ണടിഞ്ഞ് പോയ, 3000 വര്‍ഷം പഴക്കമുള്ള ഈജിപ്തിലെ സ്വർണ്ണഖനനം ചെയ്തിരുന്ന നഗരം പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ഒരുകാലത്ത് ഈജിപ്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായിരുന്നു ഈ സ്വർണ്ണ ഖനന സംസ്കാരണ കേന്ദ്രമെന്ന് പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടു. ‘നഷ്ടപ്പെട്ട സ്വർണ്ണത്തിന്‍റെ നഗരം’ എന്നറിയപ്പെടുന്ന ഈ സ്ഥലം ആദ്യമായി കണ്ടെത്തിയത് 2021-ലാണ്. ഈജിപ്തിലെ ചെങ്കടൽ മേഖലയിലെ മാർസ ആലമിന് തെക്ക് – പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജബൽ സുകാരിയിലെ ഈ പ്രദേശം ബിസി 1000-ഓടെ ഒരു പ്രധാന സ്വർണ്ണ ഖനന കേന്ദ്രമായി ഉയർന്നിരുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടു.ജബൽ സുകാരിയില്‍ 1000 ബിസിയില്‍ തന്നെ ക്വാർട്സ് പാറയിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ പ്രയോഗത്തിലെത്തിയിരുന്നു. ഇത് ഈജിപ്തിനെ അക്കാലത്തെ ഏറ്റവും സമ്പന്നമായ നാഗരികതകളിൽ ഒന്നാക്കി മാറ്റി. സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണ് ഈ കണ്ടെത്തലെന്ന് സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസിന്‍റെ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ഇസ്മായിൽ ഖാലിദ് അഭിപ്രായപ്പെട്ടു.



