ദില്ലി: തുരങ്കപാതയുടെ ഉദ്ഘാടനത്തിനായി ജമ്മു കശ്മീരിലെ സോൻമാർഗിലേക്കുള്ള തൻ്റെ സന്ദർശനത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന നേട്ടങ്ങൾ ശരിയായ രീതിയിലാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും ആകാശ ചിത്രങ്ങളും വീഡിയോകളും ഇഷ്ടപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ജനുവരി 13നാണ് പ്രധാനമന്ത്രി ജമ്മു കാശ്മീർ സന്ദർശിക്കുക. രാവിലെ 11:45 ഓടെ സോൻമാർഗ് തുരങ്ക പാത അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള സോൻമാർഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. സോൻമാർഗ് പ്രധാന തുരങ്കം, ബഹിർഗമനപാത, അപ്രോച്ച് റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിർദിഷ്ട പാത, ശ്രീനഗറിനും സോനാമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലേയിലേക്കുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തുകയും, മണ്ണിടിച്ചിൽ, ഹിമപാത മാർഗങ്ങൾ എന്നിവ ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായി നിർണായകമായ ലഡാക്ക് മേഖലയിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യും. സോൻമാർഗിനെ വർഷം മുഴുവനുമുള്ള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത് ശൈത്യകാല വിനോദസഞ്ചാരം, സാഹസിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവ വർധിപ്പിക്കുകയും മേഖലയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.



