ന്യൂഡൽഹി: യുദ്ധഭൂമിയിൽ പരിക്കേറ്റ സൈനികരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ അത്യാധുനിക ‘റോബോട്ടിക് എയർ ആംബുലൻസുകൾ’ വികസിപ്പിക്കാൻ ഇന്ത്യ വലിയ പദ്ധതിയുമായി മുന്നോട്ട്. ആളില്ലാ വിമാനങ്ങളായ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഈ രക്ഷാദൗത്യത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. യുദ്ധമുഖത്തോ അപകടഭീഷണി കൂടുതലുള്ള പ്രദേശങ്ങളിലോ കുടുങ്ങുന്ന സൈനികരെയും വിമാന ജീവനക്കാരെയും പൈലറ്റുമാരുടെ ജീവൻ അപകടത്തിലാക്കാതെ രക്ഷപ്പെടുത്തുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.റൺവേ ആവശ്യമില്ലാതെ എവിടെയിരുന്നും പറന്നുയരാനും ഇറങ്ങാനും കഴിയുന്ന സംവിധാനമാണ് ഈ ഡ്രോണുകളുടെ പ്രത്യേകത. ഒരേസമയം നാല് പേരെയോ സ്‌ട്രെച്ചറുകളെയോ (ഏകദേശം 400 കിലോഗ്രാം വരെ) വഹിക്കാൻ ഇവയ്ക്ക് കഴിയും. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിൽ വരെ പറക്കാനും 200 കിലോമീറ്റർ പരിധിയിൽ ഏകദേശം 45 മിനിറ്റ് വരെ നിരീക്ഷണ ദൗത്യങ്ങൾ നടത്താനും ഇവയ്ക്ക് സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഉപഗ്രഹ സഹായമില്ലാത്ത സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യസ്ഥാനത്ത് എത്താൻ ഇവയ്ക്ക് കഴിയും.‘മേക്-ഐ’ പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. വികസന ചെലവിന്റെ 70 ശതമാനം കേന്ദ്ര സർക്കാരും ശേഷിക്കുന്ന 30 ശതമാനം ഇന്ത്യൻ സ്വകാര്യ കമ്പനികളും വഹിക്കും. തുടക്കത്തിൽ 50 ശതമാനം ആഭ്യന്തര ഘടകങ്ങൾ ഉപയോഗിച്ചായിരിക്കും നിർമ്മാണം, പിന്നീട് പൂർണ്ണമായും തദ്ദേശീയമായി നിർമ്മിക്കാൻ ലക്ഷ്യമിടുന്നു. രക്ഷാപ്രവർത്തനങ്ങൾക്കുപുറമെ, ഹിമാലയൻ മേഖലകളിലെ ദുര്‍ഗമ സൈനിക പോസ്റ്റുകളിലേക്ക് ആയുധങ്ങളും ഭക്ഷണവും എത്തിക്കാനും ഈ ഡ്രോണുകൾ ഉപയോഗിക്കാനാകും. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ നടത്തുന്ന നിർണായക നീക്കങ്ങളിൽ ഒന്നായി ഈ പദ്ധതി വിലയിരുത്തപ്പെടുന്നു.



