ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണം നടത്തി. ഇസ്രയേൽ–അമേരിക്ക സഖ്യവുമായുള്ള യുദ്ധത്തിനിടെ നടന്ന ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.“എന്റെയും ഇറാന്റെയും പേരിൽ അയൽരാജ്യങ്ങളോട് ഞാൻ ഉറപ്പായും ക്ഷമാപണം നടത്തുന്നു. അയൽരാജ്യങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തില്ല. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാനെതിരെ ആക്രമണം ഉണ്ടാകാത്തിടത്തോളം അവിടേക്ക് മിസൈൽ വിക്ഷേപണങ്ങൾ ഉണ്ടാകില്ലെന്നും താൽക്കാലിക നേതൃത്വ കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ യുദ്ധത്തിൽ ടെഹ്റാൻ കീഴടങ്ങില്ല. ഇറാൻ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കൾ അവരുടെ ശവക്കുഴികളിലേക്ക് കൊണ്ടുപോയാൽ മതി. മേഖലയിൽ കൂടുതൽ സംഘർഷം രൂക്ഷമാകുന്നത് തടയുകയെന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരുപാധികമായ കീഴടങ്ങൽ അല്ലാതെ ഇറാനുമായി മറ്റൊരു കരാറിനും തയ്യാറല്ലെന്ന നിലപാട് ആവർത്തിച്ചു. ഇതിന് പിന്നാലെ ഇറാനിലെ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭൂഗർഭ ബങ്കറുകൾ 50 ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഡ്രോണുകൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ, ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ, റവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ എന്നിവയും തകർത്തെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.ഖോം നഗരം ആക്രമിക്കാനിടയുണ്ടെന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പും നൽകി.



