ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പിന്താങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി ഭരണസ്ഥിരത ഉറപ്പാക്കുമെന്ന് പറഞ്ഞ രാഷ്ട്രപതി സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും വ്യക്തമാക്കി. നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയാകും.എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനസന്ദേശത്തിൽ മൂന്നാം മോദി സർക്കാരിന്റെ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പൂർണ്ണമായി പിന്താങ്ങുകയാണ് രാഷ്ട്രപതി ദ്രൌപദി മുർമ്മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും. ഒപ്പം നയവൃത്യാനം ഇല്ലാതാക്കും ഒപ്പം സാമ്പത്തിക ലാഭം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഉറപ്പാക്കുമെന്നും രാഷ്ട്രപതി പുകഴ്ത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംയുക്ത പാർലമെന്റി സമിതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ചത്. ആഗോളരംഗത്ത് ഇന്ത്യ വികസനത്തിൽ വ്യക്തമായ ഇടം കണ്ടെത്തി. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികൾ പൊതുജനക്ഷേമത്തിന് പുതിയ നിർവചനം രചിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഉയർച്ചയും സ്വയം പര്യാപ്തതയും ദൃശ്യമാണെന്നും രാഷ്ട്രപതി ദ്രൌപദിമുർമ്മു പറഞ്ഞു.
