ന്യൂഡൽഹി: നാവികസേനയുടെ പ്രഹരശേഷി വർധിപ്പിക്കാൻ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യ. കോർവെറ്റ് വിഭാഗത്തിൽ വരുന്ന അത്യാധുനികമായ നെക്സ്റ്റ് ജനറേഷൻ യുദ്ധക്കപ്പലുകളാണ് ഇന്ത്യ നിർമിക്കാനൊരുങ്ങുന്നത്. ഇത്തരത്തിൽ എട്ട് യുദ്ധക്കപ്പലുകൾ നിർമിക്കാനുള്ള 40,000 കോടിരൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതലസമിതി (CCS) ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (GRSE), ഗോവയിലെ ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡ് (GSL) എന്നിവിടങ്ങളിലാണ് പുതിയ യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. നിലവിൽ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നതും 20 മുതൽ 30 വർഷം വരെ സേവനകാലാവധി പൂർത്തിയാക്കിയ ഖുക്രി ക്ലാസ്, കോറ ക്ലാസ് കോർവെറ്റുകൾക്ക് പകരമായാണ് ഈ അത്യാധുനിക കപ്പലുകൾ എത്തുന്നത്.ഏകദേശം 3,000 ടൺ ഭാരം വരുന്ന ഈ കപ്പലുകൾക്ക് സമുദ്രോപരിതലത്തിലൂടെ 30 നോട്ട്സ് വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. അന്തർവാഹിനി വിരുദ്ധ യുദ്ധം, ഉപരിതല യുദ്ധം, തീരദേശ പ്രതിരോധം തുടങ്ങിയ വിവിധ ദൗത്യങ്ങൾക്ക് ഇവ ഉപയോഗിക്കാനാകും. ആധുനിക ആർട്ടിലറി തോക്കുകൾ, സർഫസ്-ടു-സർഫസ് മിസൈലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മെച്ചപ്പെടുത്തിയ സെൻസറുകൾ എന്നിവയും കപ്പലുകളിൽ സജ്ജീകരിച്ചിരിക്കും.റഡാർ നിരീക്ഷണങ്ങളിൽ നിന്ന് മറഞ്ഞുനിൽക്കാൻ കഴിയുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നെക്സ്റ്റ് ജനറേഷൻ കോർവെറ്റുകളായിരിക്കും ഇവ. ഇവയുടെ ഭൂരിഭാഗം ഘടകങ്ങളും ആഭ്യന്തരമായി നിർമ്മിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷാ കാര്യങ്ങളിലെ കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ കപ്പൽ 2030ഓടെ നാവികസേനയിൽ ചേർക്കാനും തുടർന്ന് ഓരോ വർഷവും ഓരോ കപ്പലുകൾ വീതം സേവനത്തിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.



